പ്രവാചകൻ (സ) തങ്ങളുടെ മകൾ ഫാത്തിമ ബീവിയുടെ കഥ പറയുന്ന "ലേഡി ഓഫ് ഹെവൻ " ശിയാ മുസ്ലിം പണ്ഡിതൻ യാസർ അൽ ഹബീബ് എഴുതി അലി കിംഗാണ് സംവിധാനം നിർവഹിച്ചത് . 1400 വർഷ കാലയളവിലെ പുരാതനവും ആധുനികവുമായ രണ്ട് വിത്യസ്ത കഥകളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത് . ആധുനിക കഥാഭാഗത്തിൽ യുദ്ധത്തിൽ ഉമ്മയെ നഷ്ടപ്പെട്ടതിൻ ശേഷം ഫാത്തിമ ബീബി എന്ന സ്ത്രീ ദത്തെടുക്കുന്ന ലെയ്ത് എന്ന ഇറാഖി ബാലനെയാണ് ചിത്രീകരിക്കുന്നത്. ബീബി പറഞ്ഞു തന്ന കഥകളിലൂടെ ലെയ്ത് ഫാത്തിമാ (റ) അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചറിയുകയും അതിൽ നിന്ന് ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ പ്രതിരോധിക്കാമെന്നും പഠിക്കുകയാണ് . തുടർന്ന് സിനിമ ഫാത്തിമ ബീവിയുടെ ജീവിതത്തെയും അക്കാലഘട്ടത്തെ സംഭവ സാഹചര്യങ്ങളെയുമാണ് ചിത്രീകരിക്കുന്നത് .
ആധുനിക ലോകം നേരിടുന്ന ഭീകരവാദം, റാഡിക്കലിസം, അഴിമതി തുടങ്ങിയ നിരവധി പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് ഫാത്തിമയുടെ ജീവിതം കൃത്യമായി തെളിയിച്ചു തന്നിട്ടുണ്ട് അത് കൊണ്ട് തന്നെ ഫാത്തിമാ ബീവിയുടെ കഥ ലോകത്തിൻ മുമ്പ് അവതരിപ്പിക്കൽ അത്യാവശ്യമാണെന്ന് എനിക്ക് തോന്നിയെന്നാണ് സിനിമയുടെ നിർമാതാവായ മാലിക് ശെയ്ബാക് സിനിമയെ കുറിച്ച് sky news ൻ കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത് . എന്നാൽ ചരിത്രത്തോടും ചരിത്രത്തിലെ പ്രധാധികളോടും സുന്നി മുസ്ലിംകളോടുമുള്ള കരുതി കൂട്ടിയ അവഹേളന സമീപനമായിട്ട് വേണം സിനിമയെ നോക്കി കാണാൻ.
പ്രവാചകനിന്ദയും വംശീയ വിരോധവുമാരോപിച്ച് ലോകവ്യാപകമുള്ള മുസ്ലിം കമ്മ്യൂണിറ്റിയിൽ നിന്നുള്ള കടുത്ത വിമർശനങ്ങളാണ് "ലേഡി ഓഫ് ഹെവന് " നേരെ ഉയർന്നത് . സിനിമയിൽ കമ്പ്യൂട്ടർ നിർമിത ചിത്രം (CGl-computer generated images) ഉപയോഗിച്ച് പ്രവാചകനെ ചിത്രീകരിക്കുന്ന പല രംഗങ്ങളുമുണ്ട് . എക്കാലത്തും മുസ്ലിം വിശ്വാസികൾ ഗുരുതരവും ഗൗരവതരവുമായി കണ്ടിരുന്ന കാര്യമാണ് പ്രവാചക ചിത്രീകരണം എന്നുള്ളത് . ഡാനിഷ് കാർട്ടൂണ് ഷാർലി എബ്ദോ വിവാദങ്ങളിലെല്ലാം മുസ്ലിം ലോകം അഗാധമായ ദു:ഖവും നടുക്കവുമാണ് അന്ന് പ്രകടിപ്പിച്ചിരുന്നത് . ആവിഷ്കാര സ്വാതന്ത്രം മറയാക്കി വിശ്വാസികളുടെ വികാരങ്ങൾക്ക് വില കൽപ്പിക്കാതെയുള്ള പാശ്ചാത്യ ആധുനിക ലിബറൽ ചട്ടക്കൂടിൻ്റ ഹിംസാത്മകമായ മുഖമാണ് ഒരോ പ്രവാചക ചിത്രീകരണത്തിലൂടെയും നിരന്തരം വെളിപ്പെടുന്ന കാര്യം. കേവലം ധാർമിക പ്രശ്നമെന്നതിലുപരി വിശ്വാസികൾ പ്രവാചകനിലർപ്പിക്കുന്ന സ്നേഹത്തേയും ആദരവിനേയും അവഗണിക്കുക വഴി ആവിഷ്കാര സ്വാതന്ത്രത്തിന്റ മറവിൽ വിശ്വാസിഹൃദയങ്ങൾക്ക് മുറിവേൽപ്പിക്കുകയാണ് പാശ്ചാത്യ ലിബറലിസ്റ്റുകൾ ചെയ്ത് കൊണ്ടിരിക്കുന്നത് . "ലേഡി ഓഫ് ഹെവൻ" യുറോപ്പിലും മറ്റും വർധിച്ചു വരുന്ന പിന്തുണ ഇതിന്റ ഭാഗമായിട്ട് മാത്രം കണ്ടാൽ മതി .
സിനിമയിലെ ഏറ്റവും ഗൗരവതരമായ രണ്ടാമത്തെ പ്രശ്നം അബു ബക്റ് , ഉമർ (റ) അടക്കം പ്രശസ്തതരായ മുസ്ലിം പണ്ഡിതരെ ചരിത്രത്തോട് തെല്ലും നീതി പുലർത്താതെ മോശമായി ചിത്രീകരിച്ചു എന്നുള്ളതാണ് . കൂടാതെ ഭീകരവാദ പ്രസ്ഥാനമായ ദാഇശിന്റ പ്രവർത്തനങ്ങളെ സ്വഹാബികളുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുന്ന സിനിമ ഇസ്ലാമോഫോബിയോയുടെ മറ്റൊരു പതിപ്പാണ് അവതരിപ്പിക്കുന്നത് . ഫാത്തിമാ ബീവിയെ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത് "ഭീകരവാദത്തിന്റ ആദ്യ ഇര " എന്ന നിലക്കാണ് .
സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമടക്കം പിന്നണിയിലുള്ളവരെല്ലാം ശിയാ മുസ്ലിം വിശ്വാസികളാണെന്ന കാര്യമെടുത്താൽ തന്നെ വിഭാഗീയത എന്നതിനുപരി ഇസ്ലാമോഫോബിയയും പ്രവാചക നിന്ദയും പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ സെക്കുലർ മാർക്കറ്റ് കൂടിയാവണം സിനിമക്ക് പിന്നിലുള്ള ലക്ഷ്യം .
പ്രശസ്തരായ സ്വഹാബികളെയും സുന്നി വിശ്വാസത്തെയും അവഹേളിക്കുന്ന തരത്തിലുള്ള സിനിമകളെയൊന്നും ഭരണകൂടങ്ങളോ ശിയാ പണ്ഡിതരോ ഇക്കാല മത്രയും പ്രോത്സാഹിപ്പിച്ചിരുന്നില്ല . സമൂഹത്തിൽ വിഭാഗീയത പരത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇറാനി ഭരണകൂടം " ലേഡി ഓഫ് ഹെവനെ " നിരോധിച്ചതും സിനിമക്കെതിരെ പ്രശസ്തരായ എട്ട് ശിയാ പണ്ഡിതർ വിമർശനമുയർത്തിയതും വിഭാഗീയത സൃഷ്ടിക്കാനുള്ള തീവ്ര ശിയാ ശ്രമങ്ങൾക്ക് ശിയാ മുഖ്യധാരയിൽ ലഭിക്കുന്ന നിരുത്സാഹപരമായ സമീപനത്തിനുള്ള ഉദാഹരണങ്ങളാണ് .
പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ളതും ചരിത്രത്തോട് നീതി പുലർത്താത്തതുമായ ഇത്തരം സിനിമകളെ ആഗോള മുസ്ലിം സമൂഹം നിരുത്സാഹപ്പെടുത്തൽ അത്യാവശ്യമാണ് . സിനിമക്കെതിരെ ഒരുപാട് രാജ്യങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ സിനിമക്ക് പിന്നിലുള്ള നൈതികവും ചരിത്രപരവുമായ അപകടങ്ങളെ മനസ്സിലാക്കിയാണ് ."ലേഡി ഓഫ് ഹെവൻ " യു.കെ യിൽ റിലീസ് ചെയ്ത് ദിവസങ്ങൾകുള്ളിൽ തന്നെ സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഒപ്പ് ശേഖരണത്തിൽ പങ്കാളികളായത് . കൂടാതെ പല മുസ്ലിം സംഘടനകളും ഇസ്ലാമിക ഭരണകൂടങ്ങളും സിനിമക്കെതിരെ പ്രസ്താവനകൾ ഇറക്കുകയുമുണ്ടായി .
സമൂഹത്തിലെ ആശയ പ്രചരണത്തിന്റ മുഖ്യ മാധ്യമമായി അവകാശപ്പെടാവുന്ന സിനിമകളിലൂടെ സൗഹാർദപരവും അതേ സമയം തന്നെ നിരന്തരം വിഭാഗീയവുമായ കണ്ടന്റുകളാണ് കൈമാറി കൊണ്ടിരിക്കുന്നത് . ഇത്തരം കാര്യങ്ങളെ നിരുത്സാഹപ്പെടുത്തൽ സമൂഹത്തിലെ ധാർമികമായ ആശയങ്ങളുടെ സുഗമമായ കൈമാറ്റത്തിൻ അനിവാര്യമാണ് .
അർശഖ് സഹൽ

COMMENTS